ആപ്പ് സ്റ്റോറില്‍ ഒറ്റയടിക്ക് 135000 ആപ്പുകള്‍ നിരോധിച്ച് ആപ്പിള്‍

ആപ്പ് സ്റ്റോറില്‍ നിന്ന് ഒറ്റയടിക്ക് 135,000 ആപ്ലിക്കേഷനുകള്‍ ആപ്പിള്‍ നീക്കം ചെയ്തു. യൂറോപ്യന്‍ യൂണിയനിലെ നിയമപ്രകാരം ആപ്പിള്‍ ആവശ്യപ്പെട്ട ‘ട്രേഡ് സ്റ്റാറ്റസ്’ വിവരങ്ങള്‍ ഡവലപ്പര്‍മാര്‍ നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ആപ്പുകള്‍ക്കെതിരെ ആപ്പിള്‍ ശക്തമായ നടപടി സ്വീകരിച്ചത്. ഇതോടെ യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട രാജ്യങ്ങളിലെ ആപ്പ് സ്റ്റോറില്‍ നിന്ന് ഒരുലക്ഷത്തി മുപ്പത്തിയയ്യായിരം ആപ്പുകള്‍ അപ്രത്യക്ഷമായി.

ആപ്പിള്‍ സ്വന്തം ആപ്പ് സ്റ്റോറിലെ സുതാര്യത ഉറപ്പാക്കാനായി ശക്തമായ നീക്കങ്ങളുമായി മുന്നോട്ടുപോവുകയാണ്. ഇതിന്‍റെ ഭാഗമായി രണ്ട് ദിവസവും കൊണ്ട് 135,000 ആപ്പുകള്‍ നീക്കം ചെയ്തു. ആപ്പ് സ്റ്റോര്‍ ആരംഭിച്ച ശേഷമുള്ള ഏറ്റവും വലിയ ആപ്പ് നീക്കം ചെയ്യല്‍ നടപടിയാണിത്. യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ ലഭ്യമായ ആപ്പ് സ്റ്റോറിലെ ഡവലപ്പര്‍മാര്‍ ട്രേഡ് സ്റ്റാറ്റസ് നല്‍കാതിരുന്നതാണ് ആപ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആപ്പിളിനെ പ്രേരിപ്പിച്ചത്. ആപ്പ് ഡവലപ്പര്‍മാര്‍ അഡ്രസ്, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി തുടങ്ങിയവ ഉപയോക്താക്കള്‍ക്ക് നല്‍കുന്നില്ല എന്നാണ് ആപ്പിളിന്‍റെ കണ്ടെത്തല്‍. ട്രേഡ് സ്റ്റാറ്റസ് നിര്‍ബന്ധമായും ആപ്പ് ഡവലപ്പര്‍മാര്‍ കൈമാറിയിരിക്കണം എന്നാണ് യൂറോപ്യന്‍ യൂണിയന്‍റെ നിയമം. യൂറോപ്യന്‍ യൂണിയനിലെ ആപ്പ് സ്റ്റോറില്‍ പുതിയ ആപ്പുകള്‍ സമര്‍പ്പിക്കുന്നതിനും നിലവിലുള്ളവ അപ്‌ഡേറ്റ് ചെയ്യുന്നതിനും ഡവലപ്പര്‍മാര്‍ അവരുടെ ട്രേഡര്‍ കോണ്‍ടാക്റ്റ് വിവരങ്ങള്‍ സമര്‍പ്പിച്ചിരിക്കണം എന്നാണ് ചട്ടം. 2024 ഫെബ്രുവരി 17നാണ് ഈ നിയമം നിലവില്‍ വന്നത്.

ആവശ്യമായ കോണ്‍ടാക്റ്റ് വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ആപ്പുകള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യുമെന്ന് 2025 ഫെബ്രുവരി 17ന് ആപ്പ് ഡവലപ്പര്‍മാര്‍ക്ക് ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് 135,000 ആപ്പുകള്‍ ഒറ്റയടിക്ക് ആപ്പിള്‍ കമ്പനി ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത്. ആപ്ലിക്കേഷനുകളുടെ ട്രേഡര്‍ സ്റ്റാറ്റസ് ഡവലപ്പര്‍മാര്‍ നല്‍കിയാല്‍ ഈ ആപ്പുകള്‍ വീണ്ടും ആപ്പിളിന്‍റെ ആപ്പ് സ്റ്റോറില്‍ ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *